ശനി ദോഷം

ശനി ദോഷം അഥവാ ശനിബാധ പലരെയും ഒരു പോലെ കുഴയ്ക്കുന്ന ഒന്നാണ്. ജീവിതത്തിന്‍റെ സമസ്ത മേഖലകളിലും തിരിച്ചടി നേരിടുന്ന ഒരു സമയമാണ് ശനിയുടെ അപഹാര കാലം. ശനിദോഷം. അഷ്ടമശ്ശനി, കണ്ടകശ്ശനി, ഏഴരശ്ശനി എന്നിങ്ങനെ ഏതെങ്കിലും വിധത്തില്‍ ശനി ബാധയേല്ക്കാത്തവര്‍ വിരളമാണ്.എന്നാല്‍ ശനി പൂര്‍ണ്ണമായും ഒരു പാപഗ്രഹമല്ല. ജ്യോതിഷപ്രകാരം സൂര്യനാണ് പ്രാണന്‍. സൂര്യന്‍ പ്രാണനായി ശരീരത്തില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ അതിനെ പഞ്ചവായുക്കളാക്കി ശരീരത്തെ നിലനിര്‍ത്തുന്നതും പ്രവര്‍ത്തിപ്പിക്കുന്നതും സൂര്യന്‍റെ മകനായ ശനിയാണ്. അതുകൊണ്ടാണ് ശനിയെ ആയുര്‍കാരകനായി കരുതുന്നത്. ശനീശ്വരന്‍ അനുകൂലമല്ലാത്ത സ്ഥാനങ്ങളില്‍ നിലകൊള്ളുന്നതിനെയാണ് കണ്ടകശ്ശനി, ഏഴരശ്ശനി എന്നെല്ലാം പറയുന്നത്. ശനി 30 കൊല്ലം കൊണ്ട് ഒരു ഭ്രമണം പൂര്‍ത്തിയാക്കുന്നതിനിടയില്‍ 22 1/2 വര്‍ഷം ഗുണവും 7 1/2 വര്‍ഷം ദോഷവും ചെയ്യുന്നു. ദീര്‍ഘായുസ്സ്, മരണം, ഭയം, തകര്‍ച്ച, അപമാനം, അനാരോഗ്യം, മന:പ്രയാസം, ദുരിതം, ദാരിദ്യ്രം, പാപം, കഠിനാദ്ധ്വാനം, പാപചിന്ത, മരണാനന്തര കര്‍മ്മങ്ങള്‍, കടം, ദാസ്യം, ബന്ധനം, കാര്‍ഷികായുധങ്ങള്‍ എന്നിവയെല്ലാം ശനിയുമായി ബന്ധപ്പെട്ട് കിടക്കുന്നു. പ്രധാന ശനിദോഷങ്ങള്‍ ഇവയൊക്കെയാണ്‌,

ശനിദോഷം മാറ്റാന്‍ ധ്യാനവും പൂജയും

ശനിയുടെ ദേവനായ ധര്‍മ ശാസ്താവിനെ മനസറിഞ്ഞ് ധ്യാനിക്കുക മാത്രമാണ് ദോഷ പരിഹാരത്തിനുള്ള ഏക പോംവഴി. ശനിയാഴ്ച ദിവസങ്ങളില്‍ ഉപവാസ വ്രതാനുഷ്ഠാനങ്ങളോടെ ശാസ്താക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വഴിപാടുകള്‍ കഴിക്കുക, ധ്യാനമന്ത്രങ്ങള്‍ ഉരുവിടുക തുടങ്ങിയവ നല്ലതാണ്‌. നീരാജനം വഴിപാട്‌ ശാസ്താവിന്‌ പ്രിയമാണ്‌. അതായത്‌ ശാസ്താവിനുമുന്നില്‍ നാളികേരം ഉടച്ച്‌ ആ മുറികളില്‍ എള്ളെണ്ണ ഒഴിച്ച എള്ളുകിഴികെട്ടി ദീപം കത്തിക്കുന്നതാണ്‌ ഈ വഴിപാട്‌. എള്ളെണ്ണയുടെയും എള്ളിന്റേയും കാരകനാണ്‌ ശനിഭഗവാന്‍.

ജാതകത്തില്‍ ശനി ഒന്‍പതില്‍ നില്‍ക്കുന്നവരും ഇടവം, തുലാം, മിഥുനം ലഗ്നങ്ങളില്‍ ജനിച്ചവരും ശാസ്താഭജനം ചെയ്യുന്നത്‌ ഭാഗ്യപുഷ്ടിക്കും ദുരിതശാന്തിക്കും ഉത്തമം.

ശനി ദോഷം അഥവാ ശനിബാധ ശനി ഏഴാം സ്ഥാനവുമായി ദൃഷ്ടി യോഗത്താണെങ്കില്‍ വിവാഹത്തിനു കാലതാമസം നേരിടാം. ഇതിന്‌ ശാസ്താക്ഷേത്രങ്ങളില്‍ പതിനെട്ട്‌, ഇരുപത്തിയൊന്ന്‌, നാല്‍പത്തിയൊന്ന്‌ ശനിയാഴ്ചകള്‍ മുടങ്ങാതെ ദോഷകാഠിന്യമനുസരിച്ച്‌ മനംനൊന്തു പ്രാര്‍ത്ഥിച്ച്‌ ദര്‍ശനം നടത്തണം. സമാപന ശനിയാഴ്ച ശാസ്താപൂജയും സ്വയംവര പൂജയും ചെയ്യുക. അങ്ങനെയുള്ളവര്‍ വിവാഹശേഷവും ഭാര്യാ-ഭര്‍ത്തൃസമേതം ക്ഷേത്രദര്‍ശനം നടത്തി വഴിപാടുകള്‍ കഴിക്കുന്നതുത്തമമാണ്‌.

ഭൂതനാഥ സദാനന്ദ സര്‍വ്വഭൂത ദയാപര
രക്ഷരക്ഷ മഹാബാഹോ ശാസ്‌ത്രേതുഭ്യം നമോനമഃ
ഭൂതനാഥമഹം വന്ദേസര്‍വ്വലോകഹിതേ രതം
കൃപാനിധേ സദാസ്മാകം ഗ്രഹപീഡാം സമാഹര